കോഴിക്കോട്: മിൽമ പാലിന് ലിറ്ററിന് മൂന്നു രൂപ കൂട്ടി. വില വർദ്ധന തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് മിൽമ ചെയർമാൻ ഗോപാലക്കുറപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർദ്ധിപ്പിക്കുന്ന തുകയിൽ 2.40 രൂപ കർഷകർക്കും 30 പൈസ മിൽമയ്ക്കും ലഭിക്കും. ബാക്കി തുക ഏജന്റുമാർക്കും സഹകരണ സംഘങ്ങൾക്കും ക്ഷീരകർഷകരുടെ ക്ഷേമനിധി വിഹിതമാണ്.
വില കൂട്ടിയതോടെ മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയും നീലക്കവര്‍ പാലിന് 38 രൂപയുമാവും. പച്ചക്കവര്‍ പാലിന് 40 രൂപയയാണ് വില ഉയരുക. ഇതോടൊപ്പം മിൽമയുടെ മറ്റ് ഉൽപന്നങ്ങൾക്കും വില കൂടും.
മഹാരാഷ്ട്രയിൽ നിന്ന് 28 രൂപയ്ക്കും കർണാടകത്തിൽ നിന്ന് 27.50 രൂപയ്ക്കുമാണ് മിൽമ പാൽ വാങ്ങുന്നത്. ഇതിന് പുറമേ ചരക്കുകൂലി, പാക്കിംഗ്, കമ്മിഷൻ എന്നിവയ്ക്കും പണം കണ്ടെത്തണം. ഒരു ലിറ്റർ പാൽ വിപണിയിലെത്തുമ്പോൾ 35.50 രൂപയാണ് മിൽമയ്ക്ക് ചെലവാകുന്നത്. കിട്ടുന്നത് 33.70 രൂപയും. 1.80 രൂപയുടെ നഷ്ടം സഹിക്കുന്നുവെന്നാണ് മിൽമയുടെ വാദം.
തിരുവനന്തപുരം യൂണിയനിൽ പ്രതിദിനം 4.8 ലക്ഷം ലിറ്റർ പാലാണ് ആവശ്യമായി വരുന്നത്. സഹകരണ സംഘങ്ങൾ വഴി 2.2 ലക്ഷവും അന്യസംസ്ഥാനത്ത് നിന്ന് 2.6 ലക്ഷവും ലിറ്റർ പാലാണ് ശേഖരിക്കുന്നത്. പുറത്തു നിന്ന് 145 രൂപയ്ക്ക് കിട്ടിയിരുന്ന പാൽപ്പൊടി 290 രൂപയ്ക്കാണ് ഇപ്പോൾ വാങ്ങുന്നത്.
No comments:
Post a Comment