Followers

Tuesday, July 1, 2014

ചൈനയില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ ഇന്ത്യ വീണ്ടും നിരോധിച്ചു

              തിരുവനന്തപുരം: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലുത്പന്നങ്ങള്‍ ഇന്ത്യ വീണ്ടും നിരോധിച്ചു. പാലില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മെലാമിനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ നടപടി.

2008 ലാണ് ചൈനയില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ ഇന്ത്യ ആദ്യമായി നിരോധിക്കുന്നത്. ലോകത്ത് മറ്റിടങ്ങളിലും നിരോധിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയിലും നിരോധനം . തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിരോധനം നീട്ടുകയായിരുന്നു. എന്നാല്‍ മെലാമിന്‍ ഇല്ലെന്ന് ചൈന അടുത്തിടെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുവെങ്കിലും അത് വിശ്വാസയോഗ്യമല്ലാത്തതിനാലാണ് ജൂണ്‍ 23 മുതല്‍ 2015 ജൂണ്‍ 23 വരെ നിരോധനം നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഫുഡ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഒഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാലുത്പന്നങ്ങളില്‍ മെലാമിനിന്‍ കണ്ടെത്തിയതെത്തുടര്‍ന്ന് 2008 ല്‍ ഇരുപതോളം രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ ഒരു പ്രവിശ്യയിലെ കുട്ടികളില്‍ വൃക്കരോഗം വര്‍ധിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധയാണ് മെലാമിന്‍ ആണ് വില്ലന്‍ എന്ന കണ്ടെത്തലിലേക്ക്‌ നയിച്ചത്. പ്ലാസ്റ്റിക്കിന്റെ വകഭേദമായ മെലാമിന്‍ പാലിന്റെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനയാണ് ഉപയോഗിച്ചിരുന്നത്.

ചൈനയില്‍ നിന്ന് പാല്‍, പാല്‍ ഉത്പന്നങ്ങള്‍, പാല്‍ ചേര്‍ന്ന ചോക്ക്‌ളേറ്റുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് നിരോധനം. എന്നാല്‍ മറ്റ് ചൈനീസ് ഉത്പന്നങ്ങള്‍ എത്തുന്നതുപോലെ ചോക്ക്‌ളേറ്റ് ഉള്‍പ്പടെയുള്ളവയും സംസ്ഥാനത്ത് എത്തുന്നതായാണ് സൂചന. മറ്റ് രാജ്യങ്ങള്‍ വഴി കടത്തിക്കൊണ്ടുവരുന്ന വിവിധതരം ചൈനീസ് ചോക്ക്‌ലേറ്റുകളാണ് വിവിധ വില്‍പ്പനകേന്ദ്രങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍ ചൈനീസ് ചോക്ക്‌ളേറ്റുകളും മറ്റ് പാലുത്പന്നങ്ങള്‍ക്കും നിരോധനമുണ്ടെന്നറിയാതെ തന്നെയാണ് ഇവ ഇന്ത്യയിലേക്ക് എത്തുന്നതയാണ് സൂചന.

No comments:

Post a Comment